ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേൽ- പലസ്തീൻ സംഘർഷത്തി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്ന് ഹമാസ്. നിര്‍ദേശങ്ങളില്‍ ഭേദഗതി വേണമെന്ന നിലപാടിലാണ് ഹമാസ് . ഇസ്രയേലി സേനയുടെ പിൻമാറ്റത്തില്‍ കൃത്യത വേണമെന്നാണ് ഹമാസിൻ്റെ ആവശ്യം. ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുമായി ഹമാസ് ചര്‍ച്ച തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോള പിന്തുണ ട്രംപിന്റെ സമാധാന പദ്ധതിക്ക് ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് മറുപടി പറയണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിലപാട് അറിയിക്കാന്‍ ഹമാസ് ഒരുങ്ങുന്നത്.














