
പെൻസിൽവേനിയ: ഹമാസ് അനുകൂലികൾ പെൻസിൽവേനിയിലെയും ബ്രിട്ടിഷ് കൊളംബിയിലെയും വിമാനത്താവളങ്ങളിലെ ലൗഡ് സ്‌പീക്കറുകൾ ഹൈജാക്ക് ചെയ്തു. വിമാനത്താവളങ്ങളിലെ ലൗഡ് സ്പീക്കറുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള സന്ദേശങ്ങൾ മുഴക്കി. സമൂഹമാധ്യമങ്ങളിൽ പെൻസിൽവേനിയയിലെ ഹാരിസ്ബർഗ് രാജ്യാന്തര വിമാനത്താവളത്തിലെയും കാനഡയിലെ കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിലെയും ടെർമിനലുകളിൽ ഇത്തരത്തിലുള്ള ശബ്ദസന്ദേശം മുഴങ്ങുന്നതിന്റെ വിഡിയോ യാത്രാക്കാർ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തിൽ പല സർവീസുകൾക്കും താൽക്കാലികമായ തടസ്സം നേരിടുകയും ഹമാസിൻ്റെ സന്ദേശങ്ങൾ യാത്രക്കാരെ ആശങ്കയിലാഴ്ത്തുകയും ചെയ്തു. കെലോവ്ന രാജ്യാന്തര വിമാനത്താവളത്തിലെ സ്ക്രീനുകളിലും ഹമാസിനെ പ്രശംസിക്കുകയും ‘ഫ്രീ പലസ്തീൻ’ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പബ്ലിക് അഡ്രസ് സിസ്‌റ്റങ്ങളെയും ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേകളെയും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണ് നടന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇതു കാരണം സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Hamas supporters hijack loudspeakers at airports in Pennsylvania and British Columbia