
ഓട്ടവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം അനുവദിച്ച് കനേഡിയന്‍ കോടതി. ഇന്ത്യൻ പൗരൻമാരായ കരൺ ബ്രാർ, അമൻദീപ് സിങ്, കമൽപ്രീത് സിങ്, കരൻപ്രീത് സിങ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ മേയിലാണ് ഇവര്‍ അറസ്റ്റിലായത്. കേസിൽ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യുഷൻ മനഃപൂർവം വൈകിപ്പിക്കുന്നതായി ആരോപണമുയർന്നിരുന്നു.
ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഫെബ്രുവരി 11നാണ് കേസിൽ അടുത്ത വാദം കേൾക്കുക. അതിനിടയിലാണ് കോടതി ജാമ്യം അനുവദിച്ചത്. 2023 ജൂണിലാണ് നിജ്ജാർ കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാറിന്റെ പങ്ക് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നിരുന്നു. എന്നാൽ ഇന്ത്യ ആരോപണം നിഷേധിക്കുകയായിരുന്നു. പ്രതികളുടെ മോചനം കാനഡക്ക് വൻ തിരിച്ചടിയാണ്.
Hardeep singh nijjar murder accused gets bail