
മധ്യപ്രദേശിലെ ചിന്ദ്‌വാറ ജില്ലയിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന്റെ കയറ്റുമതി സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഇന്ത്യയോട് വ്യക്തത ആവശ്യപ്പെട്ടു. അനുവദനീയമായതിലും 500 മടങ്ങ് അധികം ഡൈഇത്തിലീൻ ഗ്ലൈക്കോൾ പോലുള്ള വിഷസംയുക്തങ്ങൾ മരുന്നിൽ കണ്ടെത്തിയതാണ് കുട്ടികളിൽ വൃക്ക രോഗങ്ങൾക്കും മരണത്തിനും കാരണമായത്. ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം ആഗോള മെഡിക്കൽ പ്രൊഡക്ട്സ് അലേർട്ട് പുറപ്പെടുവിക്കണമോയെന്ന് ഡബ്ല്യു എച്ച് ഒ വിലയിരുത്തും.
ശ്രഷൻ ഫാർമ കമ്പനിയാണ് ഈ വിഷമരുന്ന് നിർമ്മിച്ചത്. കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പൊലീസ് തമിഴ്നാട്ടിൽ പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്. മരിച്ച 20 കുട്ടികളിൽ 17 പേർ ചിന്ദ്‌വാറയിൽ നിന്നുള്ളവരാണ്. നാഗ്പൂരിൽ ചികിത്സയിൽ കഴിയുന്ന 5 കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരുന്ന് കുറിച്ചു നൽകിയ ഡോക്ടറെ അറസ്റ്റ് ചെയ്തതിനെതിരെ ആരോഗ്യ പ്രവർത്തകരുടെ സംഘടന പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളർമാർക്കും കർശന പരിശോധന നടത്താൻ നിർദേശം നൽകി. മരുന്ന് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളും സംയുക്തങ്ങളും പരിശോധിക്കണമെന്നും, ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിൽ വിശദമായ ബോധവൽക്കരണവും നടത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.