
തിരുവനന്തപുരം: സംസ്ഥാത്താകെ മഴ കനത്തതോടെ വ്യാപക നാശം. തലസ്ഥാനത്താണ് ഇന്ന് രാത്രിയോടെ മഴ അതിതീവ്രമായത്. ശക്തമായ കാറ്റിലും മഴയിലും തലസ്ഥാനത്ത് വിവധയിടങ്ങളിൽ മഴക്കെടുതി. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് വൈദ്യുതി ലൈൻ പൊട്ടി. നഗരത്തിലെ നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം മരം കടപുഴകി റോഡിലേക്ക് വീണതിനാൽ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. രാജ്ഭവനു സമീപവും വെള്ളയമ്പലം ആൽത്തറയിലും മരത്തിന്റെ കൊമ്പൊടിഞ്ഞ് റോഡിൽ വീണു. തീരദേശ മേഖലയിലും കനത്ത നാശനഷ്ടം. കനകക്കുന്നിലും ശക്തമായ കാറ്റിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്റെ കേരളം പ്രദർശന വിപണന മേളയുടെ കവാടം തകർന്നു വീണു. മരം വീണ് വാഹനങ്ങളും തകർന്നു. തിരുവനന്തപുരത്ത് റെഡ് അലർട്ട് പോലും പ്രഖ്യാപിക്കുന്ന സാഹചര്യമായിരുന്നു. അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പ്
അടുത്ത 2 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 7 ദിവസം പടിഞ്ഞാറൻ / വടക്കു പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ശക്തികൂടിയ ന്യുനമർദ്ദമായി മാറി. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതൽ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യത.