പേമാരിയിൽ വലഞ്ഞ് കേരളം : 4 മരണം, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് പെരുമഴ. മഴക്കെടുതിയില്‍പ്പെട്ട് ഇന്നലെ 4 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ആലപ്പുഴ ജില്ലയിലെ കുട്ടനാട് അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്

ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് വീണ് ബിജോയ് ആന്റണി എന്നയാളും പത്തനംതിട്ടയില്‍ ബൈക്ക് തോട്ടില്‍ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു, കണ്ണൂര്‍ അഴീക്കോട് കുളത്തില്‍ നീന്താനിറങ്ങിയ 21കാരന്‍ ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനുമാണ് ഇന്നലെ മരിച്ചത്.

കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. കണ്ണൂരിലെ കൊട്ടിയൂര്‍ അക്കരെ ക്ഷേത്രത്തിനോട് ചേര്‍ന്ന് ബാവലിപ്പുഴയില്‍ നിര്‍മിച്ച താത്കാലിക തടയണ വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകുകയാണ്.

കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പുല്ലാട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി ഇതിനു കുറുകെയുള്ള പാലം അപകടാവസ്ഥയിലായി.

പാലക്കാട് അട്ടപ്പാടി ചുരം ഒന്‍പതാം വളവില്‍ കൂറ്റന്‍പാറ വീണ് ഗതാഗതതടസം ഉണ്ടായി. എറണാകുളത്തെ കണ്ണമ്മാലി – ചെല്ലാനം റോഡ് മുങ്ങി. കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. രണ്ടിടത്തും കടല്‍ ഭിത്തി തകര്‍ന്നു. കൊല്ലം പോളയത്തോട് റെയില്‍വേ ട്രാക്കിന് കുറുകെ മരം വീണ് ട്രെയിന്‍ ഗതാഗതം നിലച്ചു.

More Stories from this section

family-dental
witywide