ഒരു രക്ഷയുമില്ല, സംസ്ഥാനത്ത് അതിതീവ്ര മഴയിൽ വ്യാപക നാശം, വിവിധയിടങ്ങളിലായി 9 മരണം; 8 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ വലിയ നാശം വിതയ്ക്കുന്നു. ഇന്ന് മാത്രം മഴക്കെടുതിയിൽ വിവിധയിടങ്ങളിലായി 9 ജീവൻ നഷ്ടമായി. കോട്ടയം കൊല്ലാടിന് സമീപം പാറയ്ക്കല്‍ക്കടവില്‍ വള്ളം മുങ്ങി രണ്ട് പേര്‍ മരിച്ചു. കൊച്ചി കുറുപ്പംപടി പുന്നയത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് ഒരാൾ മരിച്ചു. വൈപ്പിൻ മുനമ്പത്ത് ബംഗാള്‍ സ്വദേശി രാമകൃഷ്ണ ബിശ്വാസ് കെട്ടിയിട്ടിരുന്ന ബോട്ടില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചു. കാസർകോട് കാല്‍ തെന്നി തോട്ടില്‍ വീണ് പാലക്കുന്ന് സ്വദേശി സാദിഖും മരണപ്പെട്ടു. ഇടുക്കി അടിമാലിയില്‍ തോട്ടില്‍ വീണ് പാറത്തോട് സ്വദേശി ബാബു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശി തഥയൂസ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചു. മുനമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി.

വീടുകൾക്ക് മുകളിൽ മരം വീണും മണ്ണിടിഞ്ഞും വൻനാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ 2000 ലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ കോട്ടയത്തും കൊല്ലത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.

More Stories from this section

family-dental
witywide