
കീവ്: റഷ്യയുടെ നേതൃത്വത്തിൽ യുക്രെയ്നിൽ കടുത്ത വ്യോമാക്രമണം. റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ യുക്രെയിനിൽ 14 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാനശ്രമങ്ങൾ തുടരുന്നതിനിടയിലാണ് യുക്രെയ്ൻ്റെ തലസ്ഥാനമായ കീവിൽ റഷ്യ കനത്ത വ്യോമാക്രമണം നടത്തിയിരിക്കുന്നത്.
ഏകദേശം 598 ഡ്രോണുകളും 31 മിസൈലുകളും റഷ്യ യുക്രെയ്ൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തൊടുത്തുവെന്നാണ് യുക്രെയ്ൻ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ രണ്ട്, പതിനാല്, പതിനേഴ് വയസ്സ് പ്രായമുള്ള കുട്ടികളുമുണ്ടെന്ന് കീവ് നഗരത്തിലെ ഭരണകൂടത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, റഷ്യ തൊടുത്ത 563 ഡ്രോണുകളും 26 മിസൈലുകളും തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായാണ് യുക്രെയ്ൻ വ്യോമസേന അവകാശപ്പെടുന്നത്. ചർച്ചകൾക്ക് പകരം ബാലിസ്റ്റിക്സ് ആണ് റഷ്യ തെരഞ്ഞെടുക്കുന്നതെന്നായിരുന്നു യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആക്രമണത്തിന് ശേഷം എക്സിൽ കുറിച്ചത്.