
ഡല്‍ഹി: രാജ്യത്ത് എച്ച്എംപിവി വൈറസ് കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം ചേർന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തില്‍ രോഗ വ്യാപന സാഹചര്യം വിലയിരുത്തി. സംസ്ഥാനങ്ങള്‍ നല്‍കിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തല്‍.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധന ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലം അറിയിച്ചു. ബോധവല്‍ക്കരണവും, നിരീക്ഷണവും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുലായി കൈകള്‍ സോപ്പിട്ട് കഴുകുക, രോഗലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക, ശ്വാസകോശസംബന്ധമായ പകര്‍ച്ചവ്യാധികളുള്ളവര്‍ പൊതു നിര്‍ദേശങ്ങള്‍ പാലിക്കുക, ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍. ചൈനയടക്കം രോഗ വ്യാപനമുളള രാജ്യങ്ങളിലെ സാഹചര്യം ഗുരുതരമായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കേന്ദ്രവും കടക്കും.