
തിരുവനന്തപുരം: ബക്രീദ് അവധി വിവാദത്തിൽ വിമർശനം കടുത്തതോടെ തിരുത്തുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവധി പ്രഖ്യാപിച്ചപ്പോൾ പ്രൊഫഷണൽ കോളേജുകള്‍ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമാക്കിയുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നതോടെയാണ് നാളെ കൂടി അവധി പ്രഖ്യാപിച്ചത്.
കലണ്ടറിൽ നാളെ രേഖപ്പെടുത്തിയിരുന്ന അവധി മറ്റന്നാളേക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് കാരണമായി. മുഖ്യമന്ത്രി തീരുമാനത്തിൽ ഒപ്പുവച്ചതോടെ ഇക്കുറി പെരുന്നാൾ അവധി ശനിയാഴ്ച മാത്രമായി ചുരുങ്ങിയിരുന്നു. സാധാരണ ഗതിയിൽ രണ്ട് ദിവസം കിട്ടുമായിരുന്ന അവധിയാണ് ഒറ്റ ദിവസത്തിലേക്ക് ചുരുങ്ങിയത്. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗുമടക്കമുള്ള രാഷ്ട്രീയ പാർട്ടികളടക്കം രംഗത്തെത്തിയതോടെയാണ് സർക്കാർ തിരുത്തിന് തയ്യാറായത്.