
ഗുരുഗ്രാം: ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന 46 കാരിയായ എയർ ഹോസ്റ്റസിനെ ബലാൽസംഗം ചെയ്ത കേസിൽ 25 കാരനായ ആശുപത്രി ടെക്നീഷ്യനെ ഗുരുഗ്രാം പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.
800 സിസിടിവി ക്യാമറകൾ പരിശോധിച്ചതിൻ്റെയും ആശുപത്രി ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതിൻ്റേയും അടിസ്ഥാനത്തിലാണ് ബീഹാറിലെ മുസാഫർപൂരിലെ ബദൗളി സ്വദേശി ദീപക്കിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയിൽ വെൻ്റിലേറ്റർ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ദീപക്.
കേസിന്റെ ഗൗരവം മനസ്സിലാക്കി ഗുരുഗ്രാം പോലീസ് കമ്മീഷണർ വികാസ് കുമാർ അറോറ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അർപിത് ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
കൂടുതൽ നിയമനടപടികൾക്കായി ഇന്ന് (ഏപ്രിൽ 19 ന് ) പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഒരു അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ ജീവനക്കാരിയായ സ്ത്രീ ഏപ്രിൽ 14 ന് ഗുരുഗ്രാമിലെ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്.
ഏപ്രിൽ 5 ന് രാവിലെ അവർ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആദ്യം ആയുഷ്മാൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രാത്രി 10 മണിയോടെ, അവരെ മേദാന്തയിലേക്ക് മാറ്റി, അവിടെ വെന്റിലേറ്റർ സഹായത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്.
പിറ്റേന്ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ആ സമയത്ത്, അവർ വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വസിച്ചിരുന്നവതെങ്കിലും തനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് അവർ പറഞ്ഞു.
ചില യന്ത്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ മറവിൽ, പുരുഷ ജീവനക്കാരൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അതിജീവിത ആരോപിച്ചു. ഏപ്രിൽ 13 ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട അവർ ഭർത്താവിനൊപ്പം ഹോട്ടലിലേക്ക് മടങ്ങി. പിറ്റേന്ന് രാവിലെഅവരുടെ ഭർത്താവ് ഉടൻ തന്നെ പോലീസിനെ ബന്ധപ്പെട്ടു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 68 , 64(2) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, അതിജീവിതയുടെ മൊഴി ഒരു മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി.
Hospital technician arrested for raping air hostess on Medanta Hospital ventilator