
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കാബൂളിലേക്ക് കുടിയേറ്റക്കാരുമായി പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. പതിനേഴ് കുട്ടികളടക്കം 76 പേർ അപകടത്തിൽ മരിച്ചു. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് പൊട്ടിത്തെറിച്ചു. ട്രക്കിലും മോട്ടോർ സൈക്കിളിലും ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു. ഇറാനടുത്തുള്ള അതിർത്തി പട്ടണമായ ഇസ്ലാം ക്വാലയിൽ നിന്ന് വാഹനത്തിൽ കയറിയ അഫ്ഗാൻ കുടിയേറ്റക്കാരാണ് ബസിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അപകടത്തിൽ പെട്ടവരുടെ മരണം ഹെറാത്തിലെ താലിബാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടര്‍ അഹ്‌മദുള്ള മൊട്ടാഖി സ്ഥിരീകരിച്ചു.