
ടെഹ്റാൻ: ശനിയാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ വമ്പൻ സ്ഫോടനത്തിന്‍റെ കണ്ണീർ തോരാതെ ഇറാൻ. ബന്ദർ അബ്ബാസ് തുറമുഖത്തെ നടുക്കിയ സ്ഫോടനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായി. 28 മരണം ഇതിനകം സ്ഥിരീകരിച്ച സ്ഫോടനത്തിൽ എണ്ണൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. പൊട്ടിത്തെറിക്ക് കാരണം രാസവസ്തുകൾ കയറ്റിയ കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ ഇറാൻ പ്രസിഡന്‍റ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് വിലയിരുത്തലുകളെല്ലാം. പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത് വൻ തീപിടിത്തമുണ്ടായതാണ് അപകടത്തിന്‍റെ തോത് വർധിപ്പിച്ചത്. അട്ടിമറി സാധ്യതകൾ സംബന്ധിച്ച് ഇറാൻ സൂചന നൽകിയിട്ടില്ല. ഇറാൻ ഒമാനിൽ അമേരിക്കയുമായി മൂന്നാം ഘട്ട ആണവ ചർച്ചകൾ തുടരുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് ഇതുവരെയും പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം.
സ്ഥലത്തെ രക്ഷാപ്രവർത്തനം പൂർണമായിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. തീ പൂർണമായും അണയ്ക്കാനുള്ള പരിശ്രമം അഗ്നിശമന സേനാംഗങ്ങൾ തുടരുന്നുവെന്നാണ് വിവരം. തീ പൂർണമായും അണച്ചശേഷമാകും തുറമുഖത്തിന്‍റെ പ്രവർത്തനം വീണ്ടും തുടങ്ങുക. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബായ ബന്ദർ അബ്ബാസ് തുറമുഖത്തിലെ ഷാഹിദ് രാജീ സെക്ഷനിലാണ് ശനിയാഴ്ച സ്ഫോടനം നടന്നത്. കിലോമീറ്ററോളം കെട്ടിടങ്ങളെ ഇത് ബാധിച്ചു. ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്ന് ലോഹ സ്ട്രിപ്പുകൾ കീറി, ഉള്ളിലെ സാധനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ട്.