
73 വയസ്സുള്ള ഇന്ത്യൻ മുത്തശ്ശി ഹർജിത് കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് കാലിഫോർണിയയിൽ നൂറുകണക്കിന് ആളുകൾ റാലി നടത്തി. കാലിഫോർണിയയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഈസ്റ്റ് ബേയിൽ താമസിച്ചു വരികയായിരുന്നു ഹർജിത് കൗർ. ട്രംപ് ഭരണകൂടത്തിന്റെ അനധികൃത കുടിയേറ്റം തടയാനുള്ള റെയ്ഡുകളുടെ ഭാഗമായാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഹർജിത് കൗറിനെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 8-ന് സാൻ ഫ്രാൻസിസ്കോയിലെ ഐസിഇ ഓഫീസിൽ ഹാജരായപ്പോഴായിരുന്നു നടപടി.
അതേസമയം, ഐസിഇ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇൻഡിവിസിബിൾ വെസ്റ്റ് കോൺട്രാ കോസ്റ്റ , സിഖ് സെൻ്റർ എന്നിവരുമായി സഹകരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ”മുത്തശ്ശിയെ വീട്ടിലേക്കയയ്ക്കൂ,’ ‘ഞങ്ങളുടെ മുത്തശ്ശിയുടെ മേൽ കൈ വെക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.1991-ൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ ഇവർക്ക് 2012-ൽ അഭയം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഐസിഇയുടെ നിരീക്ഷണത്തിലായിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത ഹർജിത് കൗറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി. സാൻ ഫ്രാൻസിസ്കോയിലെ ഐസിഇ ഓഫീസിൽ രേഖകൾ സമർപ്പിക്കാൻ എത്തിയപ്പോഴാണ് ഹർജിത് കൗറിനെ അപ്രതീക്ഷിതമായി തടഞ്ഞുവെച്ചത്. ഇവരെ ബേക്കേഴ്സ്ഫീൽഡിലെ മെസ വെർഡെ ഐസിഇ പ്രോസസ്സിംഗ് സെൻ്ററിലേക്ക് മാറ്റിയെന്ന് കുടുംബം അറിയിച്ചു.