‘ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം’, ഞാന്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ്; ഇറാനികള്‍ കീഴടങ്ങില്ലെന്ന ഖമേനിയുടെ പ്രസ്താവനക്ക് ആശംസ

വാഷിംഗ്ടൺ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ എത്രയും വേഗം കീഴടങ്ങണമെന്ന തന്‍റെ നിർദ്ദേശം തള്ളിയ ഇറാന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ‘ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം’ എന്നാണ് ട്രംപ് പറഞ്ഞത്. ഞാന്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് വിശദീകരിച്ചു. ഇറാനികള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രസ്താവനക്കും ട്രംപ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ യുഎസ് പ്രസിഡന്റ് വ്യക്തത വരുത്തിയില്ല. ഇറനെ ചിലപ്പോൾ അമേരിക്ക ആക്രമിക്കാം, ചിലപ്പോൾ ആക്രമിക്കാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.,

നേരത്തെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ കീഴടങ്ങണമെന്ന ഡോണൾഡ് ട്രംപിന്‍റെ ആവശ്യം തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ ഖമേനി, രാജ്യത്തെ അഭിസംബോധന ചെയ്യവേ കൂടുതൽ കടുത്ത ഭാഷയിൽ അമേരിക്കയെ വിമർശിച്ചു. എന്തുവന്നാലും ഇറാൻ കീഴടങ്ങില്ലെന്നും യു എസ് നടത്തുന്ന ഏതൊരു ആക്രമണത്തിനും സൈനിക നീക്കത്തിനും പരിഹരിക്കാനാകാത്ത ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇറാൻ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി. ഇറാൻ അടിച്ചേൽപ്പിച്ച സമാധാനമോ യുദ്ധമോ അംഗീകരിക്കില്ലെന്നും ഖമേനി വ്യക്തമാക്കിയിരുന്നു.

‘യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും, ആക്രമണത്തെ ആക്രമണം കൊണ്ടും നേരിടുമെന്നും ആയത്തുള്ള ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. ഒരു ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ലെന്നും പരമോന്നത നേതാവ് വിവരിച്ചു. ഏതൊരു യുഎസ് സൈനിക ഇടപെടലും നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide