
കീവ്: സ്വന്തം നാട്ടുകാർ താമസിക്കുന്ന ഗാസ അതിർത്തിയിൽ അബദ്ധത്തിൽ ബോംബിട്ട് ഇസ്രായേലി സൈന്യം. ഗാസ അതിർത്തിയിൽ 550 ഇസ്രയേലികൾ താമസിക്കുന്ന പ്രദേശത്താണ് ഇസ്രയേൽ വ്യോമസേനയുടെ യുദ്ധ വിമാനം ബോംബിട്ടത്. സാങ്കേതിക തകരാർ കാരണമാണ് അബദ്ധം സംഭവിച്ചത് എന്നാണ് സൈന്യത്തിന്റെ വിശദീകരണം. ബോംബ് ആക്രമണത്തിൽ ആർക്കും പരിക്കു പറ്റിയതായി റിപ്പോർട്ടുകളില്ല. നിർ യിറ്റ്ഴാക് എന്ന വിഭാഗത്തിൽ പെടുന്ന ആളുകളാണ് ബോംബ് വീണ തെക്കൻ ഗാസ അതിർത്തിയിൽ താമസിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ സന്ദർശിച്ച ദിവസം തന്നെയാണ് സൈന്യത്തിന് ഇത്തരത്തിൽ ഒരു വീഴ്ച പറ്റിയത്.
മാർച്ച് 18 ന് വീണ്ടു ആരംഭിച്ച വ്യോമാക്രമണം നിലവിൽ ഗാസയിൽ തുടരുകയാണ്. ബന്ദികളിൽ പകുതിപേരെ മോചിപ്പിക്കുകയാണെങ്കിൽ 45 ദിവസത്തേക്ക് വെടിനിർത്താമെന്ന് ഇസ്രയേൽ പറഞ്ഞതായി ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിൻറെ ആദ്യ ആഴ്ചയിൽ പകുതി ബന്ദികളെ മോചിപ്പിക്കുക. 45 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കുക. സഹായങ്ങൾ എത്തിക്കുക എന്നിവയാണ് ഇസ്രയേൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ. ഇവ ഈജിപ്തിൽ നിന്നുള്ള മധ്യസ്ഥർ അംഗീകരിച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.