ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റിന്റെയും പേര് എടുത്തുപറഞ്ഞ് എന്‍എം വിജയന്റെ ആത്മഹത്യ കുറിപ്പ്, ‘ബാധ്യതയെല്ലാം എന്റെ മാത്രം തലയിലാക്കി’

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും പേര് എടുത്ത് പറഞ്ഞുള്ളതാണ് ആത്മഹത്യ കുറിപ്പ്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്നാണ് കുറിപ്പിൽ പറയുന്നത്. സാമ്പത്തിക ബാധ്യതകള്‍ എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.

ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡന്റിന് എഴുതി കത്തില്‍ പറയുന്നു. കത്തില്‍ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.

എന്‍ഡി അപ്പച്ചന്റെ അയല്‍വാസിയായ ചാക്കോയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഇത് തിരിച്ചു കൊടുക്കലും തന്റെ മാത്രം ബാധ്യതയായി. പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. എന്‍എം വിജയനൊപ്പം മരിച്ച മകന് അര്‍ബന്‍ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട് ടൈം ജോലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വിജയന്റെ മക്കള്‍ ആവശ്യപ്പെട്ടു. വിജയന്റെ മരണം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ശ്രമിച്ചുവെന്നും വിജയന്റെ മകള്‍ ആരോപിച്ചു.

More Stories from this section

family-dental
witywide