സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം തുടരുന്നു; താലിബാന്‍ ഭരണകൂടത്തിന്റെ ഉന്നത നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി

ഹേഗ് : ഏകദേശം നാല് വര്‍ഷം മുമ്പ് അധികാരം പിടിച്ചെടുത്തതിനുശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം തുടരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ഉന്നതര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി).

താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദയ്ക്കും സുപ്രീം കോടതി മേധാവി അബ്ദുള്‍ ഹക്കിം ഹഖാനിക്കുമെതിരെയാണ് ഐസിസി വാറണ്ട് പുറപ്പെടുവിച്ചത്.

ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നും സ്ത്രീകളും കുട്ടികളും മാത്രമല്ല, താലിബാന്റെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റുള്ളവരും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാറണ്ട് പുറപ്പെടുവിക്കാനുള്ള തീരുമാനത്തെ ‘അഫ്ഗാന്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്കുള്ള ഒരു പ്രധാന ന്യായീകരണവും അംഗീകാരവുമാണെന്ന്’ കോടതിയുടെ പ്രോസിക്യൂഷന്‍ ഓഫീസ് വിശേഷിപ്പിച്ചു.