
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിലേറിയതിന് പിന്നാലെ തുടങ്ങിയ കുടിയേറ്റക്കാർക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ചൊവ്വാഴ്ച മാത്രം 2200 ലേറെ കുടിയേറ്റക്കാരാണ് അമേരിക്കയിൽ പിടിയിലായത്. ചരിത്രത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തത ദിവസമാണ് ഇതെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. 2,200 ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തെന്നും വൈറ്റ് ഹൗസ് നടപടികൾ കൂടുതൽ ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ സി ഇ അധികൃതർ അറിയിച്ചിട്ടുണ്ട്.
അറസ്റ്റിലായ നൂറുകണക്കിന് ആളുകൾ ഐ സി ഇയുടെ ആൾട്ടർനേറ്റീവ് ടു ഡിറ്റൻഷൻ (എ ടി ഡി) പ്രോഗ്രാമിൽ ഉൾപ്പെട്ടവരാണെന്നും ഈ അറസ്റ്റുകളെക്കുറിച്ച് വിവരങ്ങളുള്ള 3 സ്രോതസുകൾ വ്യക്തമാക്കിയതായി എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതു സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് കരുതപ്പെടുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഐസിഇ മോണിറ്ററുകൾ, സ്മാർട്ട്‌ഫോൺ ആപ്പുകൾ അല്ലെങ്കിൽ മറ്റ് ജിയോലൊക്കേറ്റിംഗ് പ്രോഗ്രാമുകൾ എന്നിവയിലൂടെ ട്രാക്ക് ചെയ്യുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നതായും ഐ സി ഇ വ്യക്തമാക്കി.
വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഫോർ പോളിസി സ്റ്റീഫൻ മില്ലർ കഴിഞ്ഞ മാസം ഐ സി ഇ നേതൃത്വവുമായുള്ള ഒരു കൂടിക്കാഴ്ചയിൽ, ഏജൻസി പ്രതിദിനം 3,000 അറസ്റ്റുകൾ നടത്താൻ തുടങ്ങിയില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ചില സ്രോതസ്സുകൾ പറഞ്ഞതായി എൻ ബി സി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കുമെന്ന അധികാരത്തിലേറിയതിന് പിന്നാലെയുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ വാഗ്ദാനം നടപ്പാക്കാൻ വരും ദിവസങ്ങളിലും നടപടികൾ കർശനമാക്കാനാണ് സാധ്യത.