ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി ; ഇടുക്കി സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം, തട്ടിപ്പ്‌ ടൂര്‍ പാക്കേജിന്റെ മറവില്‍

പയ്യാവൂര്‍: ഇസയേലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആളുകളെ വിദേശത്തേക്ക് കടത്തി കോടികള്‍ തട്ടിയെടുത്ത ഇടുക്കി സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ കുടിയാന്മല പൊലീസിന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. ടൂര്‍ പാക്കേജിന്റെ മറവില്‍ വിദേശത്തേക്ക് ആളുകളെ കടത്തിയായിരുന്നു തട്ടിപ്പ്. ഒളിവില്‍ കഴിയുന്ന ഇടുക്കി ജില്ലയിലെ കാളിയാര്‍ സ്വദേശികളായ വെട്ടിയ്ക്കല്‍ സാന്‍ജോ, ഭാര്യ ആശാ തോമസ് എന്നിവരെയാണ് കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം.

ദമ്പതികള്‍ തൊടുപുഴയില്‍ നടത്തിവന്ന റോസറി ട്രാവല്‍സ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇസ്രയേലിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ടൂര്‍ പാക്കേജ് ഒരുക്കിയാണ് ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്.

കണ്ണൂര്‍ മണ്ടളം സ്വദേശി ഓലിയ്ക്കല്‍ ഒ.എസ്. ജോസഫ് നല്‍കിയ പരാതിയിലാണ് നടപടി. ഇതേ കേസിലെ മറ്റൊരു പ്രതിയായ കാസര്‍ഗോഡ് ജില്ലയിലെ പാലാവയല്‍ വളവനാട്ട് വീട്ടില്‍ ജോസഫ് ആഗസ്തിയെ മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്തെ ഒരു പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ പ്രഭാഷണം നടത്താറുള്ള ജോസഫ് അഗസ്തി ജിജോ ബ്രദര്‍ എന്നാണ് അറിയപ്പെടുന്നത്.
ജാമ്യത്തിലിറങ്ങിയ ജോസഫ് ആഗസ്തി ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ബുധനാഴ്ചകളിലും കുടിയാന്മല പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നുണ്ട്. ഇയാള്‍ അറസ്റ്റിലായ വിവരമറിഞ്ഞപ്പോള്‍ പ്രധാന പ്രതികളായ ദമ്പതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുന്നതായാണ് വിവരം. വ്യാജപേരില്‍ പാസ്‌പോര്‍ട്ടും ആധാറും തരപ്പെടുത്തി രാജ്യം വിടാനും ഇവര്‍ നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടവരിലൊരാളായ മണ്ടളം ഓലിയ്ക്കല്‍ ജോസഫ് ഡിജിപിക്ക് പരാതി നല്‍കിയത്.

ജോസഫിനും ഭാര്യക്കും ഇസ്രയേലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭ്യമാക്കിയെന്ന് വിശ്വസിപ്പിച്ചാണ് പതിനൊന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ ദമ്പതികള്‍ തട്ടിയെടുത്തത്. ഭാര്യയും മൂന്ന് മക്കളുമുള്ള ജോസഫ് കടബാധ്യതയില്‍ ദുരിതത്തിലായതോടെ നാടുവിട്ട് മറ്റിടങ്ങളില്‍ പോയി കൂലിപ്പണി ചെയ്താണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്.

തട്ടിപ്പ് നടത്തിയ ദമ്പതികള്‍ ടൂര്‍ പാക്കേജില്‍ ഒരാളില്‍ നിന്ന് ഒന്നര മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപവരെ ഈടാക്കിയിരുന്നു. ടൂറിനായി എത്തുന്നവരില്‍ ഇസ്രയേലില്‍ ജോലി ആഗ്രഹിക്കുന്നവരില്‍ നിന്ന് ആറ് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്. ജോലിക്കായി പണം നല്‍കുന്നവരെ ടൂര്‍ ഗ്രൂപ്പുകളായി ജോര്‍ദ്ദാനിലെത്തിച്ച് ഇസ്രയേലിലേക്ക് കടത്തുകയായിരുന്നു പദ്ധതി. കേരളത്തിലെ വിവിധ ജില്ലകളിലായി എണ്‍പതോളം പേര്‍ ഈ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

സാന്‍ജോയുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങള്‍ നല്‍കി ജോര്‍ദ്ദാനിലെത്തിയവരെ ഇസ്രയേല്‍ വിസ ലഭിക്കാന്‍ കാലതാമസമുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങി വീണ്ടും വരാമെന്ന് പറഞ്ഞ് ഇയാള്‍ തിരിച്ചയക്കുകയാണുണ്ടായത്. പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ പരാതി നല്‍കിയതോടെ ഒളിവില്‍ കഴിഞ്ഞുവന്ന സാന്‍ജോയെ ഒരിക്കല്‍ കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവില്‍ പോകുകയായിരുന്നു.

More Stories from this section

family-dental
witywide