
ജെറുസലേം: ഇറാൻ – ഇസ്രയേൽ ആകാശയുദ്ധം കനക്കുന്നതിനിടെ കടുത്ത പ്രകോപനവുമായി ഇസ്രയേൽ. രൂക്ഷമായ മിസൈല്‍ ആക്രമണം ഇറാൻ തുടരുന്ന സാഹചര്യത്തിലാണ് ഇസ്രയേൽ പ്രകോപനവുമായി രംഗത്തെത്തിയത്. ഇനിയും ഇറാന്‍റെ മിസൈലാക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ നിന്ന് കത്തുമെന്നാണ് ഇസ്രയേല്‍ പറയുന്നത്. മിസൈലാക്രമണം തുടർന്നാൽ ഇസ്രയേലി വിമാനങ്ങള്‍ ഇറാനിലേക്ക് പറന്നെത്തുമെന്നും തലസ്ഥാനം നശിപ്പിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
ആര്‍മി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ഇസ്രയേലി പൗരന്മാര്‍ക്കാര്‍ക്കെതിരെ നാശം വിതക്കുന്ന ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങള്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്‌റാനില്‍ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ ചെറുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം.
‘20,000 മിസൈലുകള്‍ക്കായി ഉല്‍പ്പാദന ശേഷി വികസിപ്പിക്കാന്‍ ഇറാന് സാധിക്കുകയെന്നത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല, അതിനാലാണ് അവരുടെ ഉല്‍പ്പാദന ശേഷി നശിപ്പിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ ചെയ്യുന്നത്. ടെഹ്‌റാനിലേക്കുള്ള പാത ഞങ്ങള്‍ ഒരുക്കി. സമീപഭാവിയില്‍ തന്നെ ഇസ്രായേലി വിമാനങ്ങളെയും ഇസ്രായേലി വ്യോമസേനയെയും പൈലറ്റുമാരെയും ടെഹ്‌റാന്റെ ആകാശത്ത് കാണാം’, എന്നും ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇറാൻ – ഇസ്രയേൽ ആകാശയുദ്ധം കനക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം കിട്ടുമ്പോഴും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ്. ഇസ്രയേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും ഇറാൻ വെടിവെച്ചിട്ടെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിനൊപ്പം തന്നെ ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ബുഷഹ്‍ർ പ്രവിശ്യലെ പാർസ് റിഫൈനറിയാണ് ആക്രമിപ്പെട്ടത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.