
ഡൽഹി: മനുഷ്യ സഹജമായ തെറ്റുകൾ പറ്റിയിട്ടുണ്ടാകുമെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാൻ ദൈവമല്ല, മനുഷ്യനാണ്, അതുകൊണ്ട് തന്നെ എമിക്കും തെറ്റുകൾ പറ്റിയിട്ടുണ്ടെന്നാണ് പോഡ്‌കാസ്റ്റിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് മോദി, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. ആദ്യ തവണ പ്രധാനമന്ത്രിയായപ്പോൾ ജനം തന്നെ മനസിലാക്കാൻ സമയമെടുത്തു, താൻ ഡൽഹിയെ മനസിലാക്കാനും സമയമെടുത്തുവെന്നും മോദി വിവരിച്ചു. 2 മിനിറ്റും പതിമൂന്ന് സെക്കൻഡും ദൈർഘ്യമുള്ള പോഡ്കാസ്റ്റിൻ്റെ ട്രെയിലറാണ് ഇന്ന് പുറത്തുവന്നത്. പോഡ്കാസ്റ്റിൻ്റെ ട്രെയിലറിൽ നിരവധി വിഷയങ്ങളിൽ മോദി നിലപാട് വ്യക്തമാക്കി.
ആദ്യമായി പോഡ്കാസ്റ്റ് ചെയ്യുന്നതിനാൽ തനിയ്ക്ക് കുറച്ച് പരിഭ്രാന്തി ഉണ്ടെന്ന് വ്യക്തമാക്കാനും പ്രധാനമന്ത്രി മടികാട്ടിയില്ല. യുവാക്കൾ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടത് അഭിലാഷത്തോടെയല്ല, ലക്ഷ്യത്തോടെയാകണമെന്നും മോദി പറഞ്ഞു. ‘രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു കാര്യമാണ്, രാഷ്ട്രീയത്തിൽ വിജയിക്കുക എന്നത് മറ്റൊന്നാണ്. നിങ്ങൾ ഒരു ടീം പ്ലെയറായിരിക്കുകയും ജനങ്ങളുടെ ക്ഷേമത്തിനായി സമർപ്പിക്കുകയും ചെയ്യുമ്പോൾ രണ്ടാമത്തേത് സംഭവിക്കുന്നു. ജനങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടത് ഒരു ലക്ഷ്യത്തോടെയാണ് അല്ലാതെ അഭിലാഷത്തോടെയല്ല’ – മോദി വിവരിച്ചു.
രാഷ്ട്രീയത്തിൽ സംസാരിക്കാനുള്ള കഴിവ് പ്രധാനമാണ്, എന്നാൽ അതിനേക്കാൾ പ്രധാനമാണ് നല്ല ആശയവിനിമയം. ഉദാഹരണത്തിന്, മഹാത്മാഗാന്ധി തന്നേക്കാൾ ഉയരമുള്ള ഒരു വടി വഹിക്കുമായിരുന്നു, എന്നാൽ അദ്ദേഹം അഹിംസയെക്കുറിച്ച് സംസാരിച്ചു, അത് അദ്ദേഹത്തിൻ്റെ ആശയവിനിമയ ശക്തിയായിരുന്നു. അദ്ദേഹം ഒരിക്കലും തൊപ്പി ധരിച്ചിരുന്നില്ല, പക്ഷേ ലോകം ഗാന്ധി തൊപ്പി ധരിക്കുന്നു, അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു, പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. അദ്ദേഹത്തിൻ്റെ മരണശേഷം അദ്ദേഹത്തിൻ്റെ സ്മാരകം രാജ്ഘട്ടായി മാറി – മോദി കൂട്ടിച്ചേർത്തു.
ആദ്യ പോഡ്‌കാസ്റ്റിന്റെ ട്രെയിലർ മോദി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങൾക്കായി ഇത് നിർമിച്ചപ്പോൾ ഞങ്ങൾ ആസ്വദിച്ചതുപോലെ നിങ്ങളും ആസ്വദിക്കുമെന്ന് വിശ്വസിക്കുന്നു’- എന്ന കുറിപ്പോടെയാണ് മോദി ട്രെയിലർ പങ്കുവച്ചത്.