ഇമ്രാൻ ഖാൻ “നിയമവിരുദ്ധമായ ഏകാന്ത തടവിലാണ്, മാനസികമായി പീഡിപ്പിക്കുന്നു”; പ്രതിഷേധവുമായി സഹോദരി

റാവൽപിണ്ടി: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പി.ടി.ഐ സ്ഥാപകനുമായ ഇമ്രാൻ ഖാനെ ജയിലിൽ നിയമവിരുദ്ധമായി ഏകാന്ത തടവിലാക്കിയിരിക്കുകയാണെന്ന് സഹോദരി അലീമ ഖാൻ. അഡിയാല ജയിലിൽ ഇമ്രാന് പീഡനം നേരിടേണ്ടി വരുന്നുണ്ടെന്നും അവർ ആരോപിച്ചു. ഇമ്രാൻ്റെ കുടുംബാംഗങ്ങളും അനുയായികളും ജയിലിന് പുറത്ത് അദ്ദേഹത്തിനായി പ്രതിഷേധിച്ച് ഇന്നലെയും തടിച്ചുകൂടിയിരുന്നു.

“കഴിഞ്ഞ 8 മാസമായി ഞങ്ങൾ ഇവിടെ വരുന്നു. എല്ലാ ചൊവ്വാഴ്ചയും ഞങ്ങൾ ഇവിടെ വന്ന് ഇരിക്കുന്നു. ഇമ്രാൻ ഖാനെ കാണാൻ ഞങ്ങൾക്ക് അനുവാദമില്ല. അവർ അദ്ദേഹത്തെ പീഡിപ്പിക്കുകയാണ്. അദ്ദേഹത്തെ നിയമവിരുദ്ധമായ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാനെതിരെയുള്ള ഈ പീഡനം അവർ അവസാനിപ്പിക്കണം.” – ജയിലിന് പുറത്ത് സംസാരിച്ച അലീമ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സയെയും നിയന്ത്രണങ്ങളെയും കുറിച്ച് കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന ആശങ്കയെയാണ് ഇത് സൂചിപ്പിച്ചത്. നിരവധി പി.ടി.ഐ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു, ഇമ്രാൻ ഖാന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചു.

ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ജയിലിലായതിനെ തുടർന്ന് അദ്ദേഹത്തിന്റെ തടങ്കൽ സാഹചര്യങ്ങളെച്ചൊല്ലി പി.ടി.ഐ അനുയായികളും സർക്കാരും തമ്മിലുള്ള സംഘർഷം വർധിച്ചുവരികയാണ്.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇമ്രാന് കുടുംബത്തെ കാണാൻ അനുവദിച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും, കുടുംബത്തിൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ജയിൽ അധികൃതർ നിരസിച്ചതിനെത്തുടർന്ന് വലിയ സംഘർഷമാണ് രൂപപ്പെട്ടത്. സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ മേധാവി ജുനൈദ് അക്ബർ ഖാൻ തുടങ്ങിയ മുതിർന്ന പി.ടി.ഐ നേതാക്കൾ കുത്തിയിരിപ്പ് സമരത്തിൽ പങ്കുചേർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെ അഡിയാല ജയിലിന് ചുറ്റും കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഏകദേശം ഒരുമാസത്തോളം ഇമ്രാനെ കാണാൻ അനുമതി നൽകാതിരുന്നതിനു ശേഷം ഡിസംബർ 2 ന്, ഇമ്രാൻ ഖാന്റെ സഹോദരി ഉസ്മ ഖാന് ഇമ്രാനെ കാണാനായിരുന്നു. 20 മിനിറ്റ് നീണ്ടുനിന്ന അപൂർവ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇമ്രാൻ്റെ ആരോഗ്യസ്ഥിതി അടക്കമുള്ള ആശങ്കകൾ ശക്തമായി. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ തന്നെ “മാനസിക പീഡനത്തിന്” വിധേയമാക്കിയെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായി സഹോദരി പറഞ്ഞിരുന്നു.

Imran Khan “Kept In Illegal Isolation”, Says Sister

More Stories from this section

family-dental
witywide