
ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുത്തു. 2020-ലെ കിഴക്കൻ ലഡാക്കിലെ സൈനിക സംഘർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ചൈന സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ‘തുറന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റം’ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2024 ഒക്ടോബറിൽ കസാനിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൻ്റെ ഈ ചൈന സന്ദർശനം ആ പാത നിലനിർത്തുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജയശങ്കർ പറഞ്ഞു. തന്റെ സന്ദർശന വേളയിലെ ചർച്ചകൾ ഉഭയകക്ഷി ബന്ധങ്ങളിലെ സമീപകാല പുരോഗതി നിലനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങളും പ്രധാന സാമ്പത്തിക ശക്തികളുമെന്ന നിലയിൽ, ഇന്ത്യയും ചൈനയും തമ്മിൽ കാഴ്ചപ്പാടുകളുടെയും അഭിപ്രായങ്ങളുടെയും തുറന്ന കൈമാറ്റം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
നിർത്തിവച്ചിരുന്ന കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിച്ചതിൽ വിദേശകാര്യ മന്ത്രി ചൈനയെ അഭിനന്ദിച്ചു. ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിൽ ഒരു നിർണായക ചുവടുവയ്പ്പാണെന്നും, ഇത് പരസ്പരം പ്രയോജനകരമായ ഫലങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിശ്വാസം വളർത്താൻ കഴിയുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച ബീജിംഗിൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ചൈന ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് ഡോ. എസ്. ജയശങ്കറിൻ്റെ ചൈനാ സന്ദർശനം തുടക്കമിടുന്നുവെന്നാണ് വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.