വികസന കൈകോർക്കൽ; നാല് കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും നമീബിയയും; പ്രധാനമന്ത്രിയുടെ അഞ്ച് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയായി

അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയിലെത്തി. നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നമീബിയയ്ക്ക് കൃഷി, ഐ.ടി, സൈബർ സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശിശുക്ഷേമം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് ഇന്ത്യയുടെ പിന്തുണ മോദി വാഗ്ദാനം ചെയ്തു. നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇരു രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം ക്രിക്കറ്റ് കളിയിലെ വാംഅപ്പ് പോലെ ഒരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നമീബിയൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ യു.പിഐ സാങ്കേതിക വിദ്യ കൈമാറ്റം അടക്കം നാല് കരാറുകളിലും പ്രധാനമന്ത്രി ഒപ്പുവച്ചു. നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 27ാമത്തെ അംഗീകാരമായ നമീബിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി ആദരിച്ചതിന് മോദി നന്ദി പറഞ്ഞു. സൗഹൃദത്തിന്റെ ചിഹ്നമായാണ് നമീബിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി മോദിയ്ക്ക് ലഭിച്ചത്. പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് നബീയിൻ സന്ദർശനത്തോടെ സമാപനമായി.