ഡൽഹി : ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇത്തരത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യന്‍ എണ്ണയായാലും മറ്റ് എന്തായാലും നമ്മുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങും. തീര്‍ച്ചയായും നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങും. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അതിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേ സമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെയുള്ള തീരുവ യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് എന്നാണ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. തീരുവ നിയമവിരുദ്ധമെന്ന ഫെഡറല്‍ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് പരാമര്‍ശം. ട്രംപിൻ്റെ പുതിയ ഇറക്കുമതി തീരുവകള്‍ മിക്കതും നിയമവിരുദ്ധമാണെന്ന അമേരിക്കന്‍ അപ്പീല്‍ കോടതിയുടെ വിധിക്കെതിരെയാണ് ട്രംപ് സുപ്രീം കോടതിയിൽ പോയിരിക്കുന്നത്.













