
വ്യോമസേനാ ശേഷി റാങ്കിങ്ങിൽ ചൈനയെ വെട്ടി മൂന്നാം സ്ഥാനത്ത് ഇന്ത്യ. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ്ങിലാണ് അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയിരിക്കുന്നത്. അതേസമയം, ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആധുനികവൽക്കരണം, ലോജിസ്റ്റിക്കൽ പിന്തുണ, ആക്രമണം, പ്രതിരോധശേഷി എന്നിവ അടിസ്ഥാനമാക്കി ട്രൂവാൽ റേറ്റിങ് ഫോർമുലയിലൂടെയാണ് വ്യോമശേഷി നിർണയിക്കുന്നത്. ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈൻ ഏവിയേഷൻ ശാഖകൾ ഉൾപ്പെടെ 129 വ്യോമ സേവനങ്ങളെയുമാണ് റാങ്കിങ്ങിന് പരിഗണിച്ചത്.
WDMMA റിപ്പോർട്ട് പ്രകാരം ഇന്ത്യൻ എയർഫോഴ്സിന്റെ 31.6 ശതമാനം യുദ്ധവിമാനങ്ങളും 29 ശതമാനം ഹെലികോപ്റ്ററുകളും 21.8 ശതമാനം പരിശീലന വിമാനങ്ങളുമാണ്. അമേരിക്കൻ വ്യോമസേന, അമേരിക്കൻ നാവികസേന, റഷ്യൻ വ്യോമസേന, അമേരിക്കൻ കരസേന, യു എസ് മറൈൻസ് എന്നിവയ്ക്കു പിന്നിൽ ആറാം സ്ഥാനത്താണ് ഇന്ത്യൻ വ്യോമസേന. റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് ചൈനീസ് വ്യോമസേന.