‘ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല,’ ട്രംപിനോട് മോദി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യാ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റിന്റെ വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപുമായുള്ള അരമണിക്കൂര്‍ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഈ വിഷയം ചര്‍ച്ചയാക്കിയത്.

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി കാനഡയിലായിരുന്നപ്പോള്‍ നടന്ന 35 മിനിറ്റ് നീണ്ട ആ ഫോണ്‍ കോളിനെക്കുറിച്ച് ബുധനാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ട്രംപ് പ്രധാനമന്ത്രി മോദിയോട് വിശദാംശങ്ങള്‍ ചോദിച്ചതിന് ശേഷമാണ് ഈ വിഷയം ചര്‍ച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- പാക് പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരിക്കലും സ്വീകരിക്കുകയുമില്ലെന്നും ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചതോടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നും മോദി ട്രംപിനോട് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ പലവട്ടം പറഞ്ഞിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ വിജയകരമായ സൈനിക പ്രതികരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്നും പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും തീവ്രവാദ ക്യാമ്പുകളെ മാത്രമേ ലക്ഷ്യമിട്ടിട്ടുള്ളൂ എന്നും പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞു.

Also Read

More Stories from this section

family-dental
witywide