
ഡൽഹി: ശക്തമായ ഭൂചലനത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ രംഗത്ത്. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിതബാധിത മേഖലകളിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ അഫ്ഗാനിസ്ഥാനിലേക്ക് എത്തിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി ഫോണിൽ സംസാരിച്ച് സഹായ വാഗ്ദാനം ഉറപ്പിച്ചു. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കാബൂൾ മുതൽ പാകിസ്താന്റെ തലസ്ഥാനമായ ഇസ്‍ലാമാബാദ് വരെ പ്രകമ്പനം സൃഷ്ടിച്ചു.
ഭൂചലനത്തിൽ ഇതുവരെ 800-ലേറെ പേർ മരിക്കുകയും 2,500-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാൻ ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായം തേടുകയാണ്. വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ഇന്ത്യയുടെ സഹായം അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.