ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ “ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്” എന്ന് മോദി ആവർത്തിച്ചു. യുദ്ധം ആരംഭിച്ചത് മുതൽ ഇരുരാജ്യങ്ങളുമായും ഇന്ത്യ നിരന്തരം സംവാദത്തിലേർപ്പെട്ടിരുന്നുവെന്നും റഷ്യ തുറന്ന മനസ്സോടെ എല്ലാ വിവരങ്ങളും പങ്കുവെച്ചതിന് നന്ദി പറഞ്ഞും അദ്ദേഹം സംസാരിച്ചു.
“ഒരു യഥാർഥ സുഹൃത്തെന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിച്ചു. വിശ്വാസം വലിയ ശക്തിയാണ്. രാജ്യങ്ങളുടെ ക്ഷേമം സമാധാനത്തിന്റെ പാതയിലാണ് മാത്രം സാധ്യമാകുക” എന്ന് മോദി പുതിനോട് പറഞ്ഞു. സമീപകാലത്ത് നടക്കുന്ന നയതന്ത്ര ശ്രമങ്ങൾ വിജയത്തിലെത്തുമെന്നും ലോകം വീണ്ടും സമാധാനത്തിന്റെ ദിശയിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പതിറ്റാണ്ടുകളായി തുടരുന്ന ഇന്ത്യ-റഷ്യ സൗഹൃദത്തിന്റെ ഊഷ്മളതയെ മോദി എടുത്തുപറഞ്ഞു. യുക്രെയ്നുമായി സമാധാനപരമായ കരാറിന് റഷ്യ തയാറാണെന്നും നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പുതിൻ മറുപടി നൽകി. ഇന്ത്യയിലെ ഊഷ്മള സ്വീകരണത്തിനും ക്ഷണത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.









