
ഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. തന്ത്രപ്രധാന കേന്ദ്രങ്ങളും നഗരങ്ങളുമെല്ലാം അതീവ ജാഗ്രതയിലാണ്. പാകിസ്ഥാൻ സേനയുടെ പ്രകോപനമുണ്ടായാൽ നേരിടാൻ പൂർണ സജ്ജമായിട്ടുണ്ട് രാജ്യമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി രാജ്യ വ്യാപകമായി മോക് ഡ്രില്‍ ആരംഭിച്ചു. ഏത് തരത്തിലുള്ള ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമാണിത്.
30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 4.02 മുതല്‍ 4.30 വരെയാണ് മോക് ഡ്രില്‍. 120 ഡെസിബെല്‍ ആവര്‍ത്തിയുള്ള ശബ്ദമാണ് മുഴങ്ങിയത്. യുദ്ധ സാഹചര്യത്തെ നേരിടാന്‍ വിവിധ സേനകള്‍ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 126 കേന്ദ്രങ്ങളിലാണ് മോക് ഡ്രില്‍ നടത്തുന്നത്. മോക് ഡ്രില്‍ സമയത്ത് അനുവര്‍ത്തിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ അധികൃതര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.