
ഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ സായുധ സേന പ്രകടിപ്പിച്ച ധീരത ഈ രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സമർപ്പിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി മോദി തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ കഴിവും ക്ഷമയും നാമെല്ലാവരും കണ്ടു. സായുധ സേനകളെയും, സൈന്യത്തെയും, രഹസ്യാന്വേഷണ ഏജൻസിയെയും, ശാസ്ത്രജ്ഞരെയും അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ട് എന്നുപറഞ്ഞ പ്രധാനമന്ത്രി, ഓപ്പറേഷൻ സിന്ദൂർ വിജയം രാജ്യത്തെ അമ്മമാർക്കും പെൺകുട്ടികൾക്കും സമർപ്പിച്ചു. രാജ്യം ആഗ്രഹിച്ചതുപോലെ ഭീകരരെ ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂരിലൂടെ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനെ രാജ്യത്തെ ഓരോ പൗരന്റെ പേരിലും അഭിനന്ദിക്കുന്നു. ഭീകരർക്ക് സങ്കൽപ്പിക്കാനാവാത്ത മറുപടി നൽകാൻ കഴിഞ്ഞു. പഹൽഗാമിൽ നിരപരാധികളെ ഭീകരർ കൊന്നൊടുക്കി. സിന്ദൂരം മായ്ച്ചവർക്ക് ശക്തമായ മറുപടി നൽകാൻ രാജ്യത്തിനായി. സൈന്യത്തിന്റെ വീര്യവും ശക്തിയും ശത്രുക്കൾക്ക് ബോധ്യമായി. രാജ്യം ആഗ്രഹിച്ചപോലെ ഭീകരരെ ഇല്ലാതാക്കാൻ കഴിഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ രംഗത്തെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്നത് വെറും പേരല്ല. ഇന്ത്യയിലെ സഹോദരിമാരുടെ സിന്ദൂരം മായ്ക്കാൻ ശ്രമിച്ചാൽ എന്ത് ഉണ്ടാകുമെന്ന് ഭീകരർ മനസ്സിലാക്കി. ഓപ്പറേഷൻ സിന്ദൂരെന്നത് നടപ്പാക്കിയ നീതിയുടെ പേരാണ്. വെടിനിർത്തലിന് ആദ്യം തയ്യാറായത് പാക്കിസ്ഥാനാണ്. അപ്പോഴേക്കും ഇന്ത്യ ലക്ഷ്യം നേടിയിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.