ഇന്ത്യ-പാക് സംഘര്‍ഷം: ഇന്ത്യയിലെ ഇരുപത്തിയേഴ് വിമാനത്താവളങ്ങള്‍ അടച്ചു, 430 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി/മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയിലെ ഇരുപത്തിയേഴ് വിമാനത്താവളങ്ങള്‍ അടച്ചു.

ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുണ്ട്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കെശോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡണ്‍ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സൈനിക ചാര്‍ട്ടറുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവയും അടച്ചിട്ടിരിക്കുന്നു.

വ്യാഴാഴ്ച സര്‍വ്വീസ് നടത്താനിരുന്ന 430 വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്തെ മൊത്തം ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ 3 ശതമാനം വരുമിത്. അതേസമയം പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ 147 വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പാകിസ്ഥാനും കശ്മീരിനും ഗുജറാത്തിനും ഇടയിലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തിനു മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി അടച്ചിരിക്കുകയാണ്. സുരക്ഷാകാരണങ്ങളാല്‍ സെന്‍സിറ്റീവ് സോണെന്ന വിഭാഗത്തിലുള്ള വ്യോമമേഖലയില്‍ നിന്നും വിമാനക്കമ്പനികള്‍ വിട്ടുനില്‍ക്കുകയാണ്. മിക്ക വിദേശ വിമാനക്കമ്പനികളും പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തുകയും മുംബൈ, അഹമ്മദാബാദ് വ്യോമപാത തിരഞ്ഞെടുക്കുകയും ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്നലെമാത്രം ഏകദേശം 250 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ അമേരിക്കന്‍ എയര്‍ ഡല്‍ഹി-ന്യൂയോര്‍ക്ക് വിമാനം റദ്ദാക്കിയിരുന്നു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ എയര്‍ ഇന്ത്യ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു.