ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വാണിജ്യ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ കവചമാക്കുന്നുവെന്ന് ഇന്ത്യ, ഗത്യന്തരമില്ലാതെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ച് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്കിടയില്‍ വാണിജ്യ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ കവചമായി ഉപയോഗിക്കുന്നതായി ഇന്ത്യ. പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ ഒരുതരത്തിലുമുള്ള വ്യോമഗതാഗതത്തിനും തുറന്നുകൊടുക്കാതെ, വ്യോമാതിര്‍ത്തി അടച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വ്യോമസേനയ്ക്കുള്ള നോട്ടീസ് (NOTAM) വഴി പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായും അടച്ചത് അറിയിച്ചത്. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നിട്ടുകൊണ്ട് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ അപകടത്തിലാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

‘ഇന്ത്യയ്ക്കെതിരായ ആക്രമണം വേഗത്തിലുള്ള വ്യോമ പ്രതിരോധ പ്രതികരണം നേടുമെന്ന് നന്നായി അറിയാവുന്നതിനാല്‍ പാകിസ്ഥാന്‍ സിവില്‍ വിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പറക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സംശയാസ്പദമായ സിവില്‍ വിമാനങ്ങള്‍ക്ക് ഇത് സുരക്ഷിതമല്ല,’ – കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി ഇന്നലെ പത്രസമ്മേളനത്തില്‍ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പാക് വ്യോമപാത അടച്ചത്.

ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ രാത്രിയില്‍ തീവ്രമായ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. വടക്ക് ലേ മുതല്‍ തെക്ക് സര്‍ ക്രീക്ക് വരെയുള്ള 26 സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഏകോപിത ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും മാത്രമല്ല, ജനവാസ മേഖലയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നുണ്ട്.

More Stories from this section

family-dental
witywide