ഇന്ത്യ-വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക്; വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ വത്തിക്കാൻ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി ഇന്ത്യ വത്തിക്കാൻ വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ആദ്യ ഇടം ഇന്ത്യക്കായി നീക്കി വയ്ക്കുകയാണ് ഇതിലൂടെ എന്നാണ് റിപ്പോർട്ടുകൾ. വത്തിക്കാൻ്റെ മതപരമായ പ്രത്യേകതകൾ അംഗീകരിച്ചു കൊണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രി നടത്തിയ ട്വീറ്റ് പുതിയ നിലപാടിൻ്റെ ആദ്യ പ്രഖ്യാപനമായാണ് കാണുന്നത്.

വത്തിക്കാൻ രാഷ്ട്രം എന്ന പദത്തിന് പകരം കത്തോലിക്ക ലോകത്ത് മാത്രം ഉപയോഗിക്കുന്ന പദമായ ഹോളി സീ എന്നാണ് വത്തിക്കാൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചകളെ വിശേഷിപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഉപയോഗിച്ചത്. മത സ്വാതന്ത്രമടക്കമുള്ള വിഷയങ്ങൾ ചർച്ചക്ക് വിഷയമായെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഏറെ പ്രാധാന്യമുള്ള ചരിത്ര ദൗത്യമാണ് ഇതെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിനോട് അനുകൂലമായ നിലയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്.

വത്തിക്കാൻ രാഷ്ട്രത്തിൻ്റെ തലവനായ മാർപാപ്പക്ക് ഇന്ത്യ സന്ദർശിക്കാനുള്ള മുഖ്യ തടസം, മാർപാപ്പ ഒരേ സമയം രാഷ്ട്ര തലവനും, മത നേതാവുമാണ് എന്നതാണ്. ആഗോള കത്തോലിക്ക സഭയുടെ പരമാചാര്യൻ എന്ന നിലയിലെ പദവി ആയിരുന്നു സന്ദർശനത്തിനുള്ള ആദ്യ തടസം. എന്നാൽ വത്തിക്കാൻ നേരിട്ട് നടത്തിയ ചർച്ചകളിലൂടെ ഈ തടസം ഒഴിവായി. എതിർപ്പ് ഉയർത്തിയിരുന്ന ആർഎസ്എസും നിലപാട് മാറ്റി. ലിയോ പതിനാലാമൻ മാർപാപ്പയുടെ രണ്ടാം അപ്പസ്തോലിക സന്ദർശനം ഈ വർഷം ഇന്ത്യയിലേക്ക് ആണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

“പരിശുദ്ധ സിംഹാസനത്തിലെ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ കാണാൻ കഴിഞ്ഞതിൽ സന്തോഷം. വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംഘർഷങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ചും നല്ലൊരു സംഭാഷണം” നടന്നെന്നും ചർച്ചകൾക്ക് ശേഷം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വീറ്റിൽ കുറിച്ചു. ഇതാടെ ലിയോ പതിനാലാമൻ മാർപാപ്പ, മാർപാപ്പ എന്ന നിലയിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന രണ്ടാമത്തെ വിദേശ രാജ്യം ഇന്ത്യ ആയേക്കും.

എതിർപ്പൊഴിവാക്കാൻ ആർഎസ്എസ് നേതൃത്വവുമായി വത്തിക്കാൻ നാളുകളായി ചർച്ച നടത്തിവരികയാണ്. ഇതിൻ്റെ തുടർച്ചയെന്ന നിലയിൽ വത്തിക്കാൻ വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ കർദിനാൾമാരെ ആരെയും വത്തിക്കാൻ ഉൾപ്പെടുത്തിയിട്ടില്ല. ചർച്ചകൾ നേരിട്ട് നടത്തുന്ന വത്തിക്കാൻ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് മറ്റൊരു മതഭൂരിപക്ഷ രാജ്യത്ത് ഏറ്റവും കൂടുതൽ കത്തോലിക്കർ വസിക്കുന്ന ലോകത്തെ ഏക ഇടം എന്നാണ്.

ഈ മാസം 13 ന് ഇന്ത്യയിലെത്തിയ വത്തിക്കാൻ സംഘം നാളെ മടങ്ങും. പോകും മുൻപ് പ്രധാനമന്ത്രിയുമായും സംഘം കൂടികാഴ്ച്ച നടത്തിയേക്കും. അങ്ങനെയെങ്കിൽ മാർപാപ്പയുടെ സന്ദർശനം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ-പലസ്തീൻ ചർച്ചകളുടെ നേതൃത്വം നൽകിയ ആർച്ച്ബിഷപ്പ് പോൾ റിച്ചർഡ് ഗല്ലഗർ ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

More Stories from this section

family-dental
witywide