
ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 147 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 146ന് പുറത്തായി. പാക്കിസ്ഥാനായി ഓപ്പണര്‍ സാഹിബ് സാദാ ഫര്‍ഹാന്‍ അര്‍ധസെഞ്ചറി നേടി. മറ്റൊരു ഓപ്പണര്‍ ഫഖര്‍ സമാന്‍ 46 റണ്‍സ് നേടി. ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് സ്കോറാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചേര്‍ന്ന് എറിഞ്ഞ് ഒതുക്കിയത്. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് പാക് ബാറ്റര്‍മാരെല്ലാം കൂടാരംകയറിയത്.നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമെന്‍ കുല്‍ദീപ് യാദവാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലും ബുമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാക് നിരയില്‍ 8 ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. പവർപ്ലേ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം റിങ്കു സിങ് പ്ലേയിങ് ഇലവനിലെത്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുമ്രയും ശിവം ദുബെയും തിരിച്ചെത്തിയപ്പോൾ അർഷ്‌ദീപ് സിങ്ങും ഹർഷിത് റാണയും പുറത്തായി.