തെളിവില്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇങ്ങനെ തിരിച്ചടിക്കില്ലായിരുന്നു; യുഎസില്‍ മകന്റെ ചോദ്യത്തിന് തരൂരിന്റെ മറുപടി

വാഷിംഗ്ടണ്‍ : ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സര്‍വ്വകക്ഷി വിദേശപര്യടന പ്രതിനിധിസംഘം യുഎസില്‍ എത്തിയപ്പോള്‍ നടത്തിയ സംവാദ പരിപാടിയില്‍ ശശി തരൂരിനോട് ചോദ്യം ചോദിച്ചത് അദ്ദേഹത്തിന്റെ മകന്‍ ഇഷാന്‍ തരൂര്‍.

മാരകമായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ച് ഏതെങ്കിലും രാജ്യം തന്റെ പിതാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോട് തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് ഇഷാന്‍ തരൂര്‍ ചോദിച്ചു. ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ നിരന്തരം പറയുന്നതിനെക്കുറിച്ചും അദ്ദേഹം ചോദിച്ചു. വാഷിങ്ടന്‍ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകന്‍ ഇഷാന്‍ എത്തിയത്.

ഇതിന്, പാകിസ്ഥാന്റെ പങ്ക് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ഇതുപോലെ തിരിച്ചടിക്കില്ലായിരുന്നുവെന്ന് തരൂര്‍ മറുപടി പറഞ്ഞു. മാത്രമല്ല, ഇതിനൊരു തെളിവ് ഇതുവരെ ഒരു രാജ്യവും ചോദിച്ചില്ലെന്നും തരൂര്‍ വ്യക്തമാക്കി.

‘വളരെ ലളിതമായി പറഞ്ഞാല്‍, ആര്‍ക്കും സംശയമില്ല, ഞങ്ങളോട് തെളിവ് ആവശ്യപ്പെട്ടിട്ടുമില്ല. പക്ഷേ മാധ്യമങ്ങള്‍ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ ചോദിച്ചു. ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലാതെ ഇന്ത്യ ഇത് ചെയ്യുമായിരുന്നില്ല എന്ന് ഞാന്‍ വളരെ വ്യക്തമായി പറയട്ടെ,’ തരൂര്‍ പറഞ്ഞു.

37 വര്‍ഷമായി പാകിസ്ഥാനില്‍ നിന്ന് ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങളുടെ ഒരു മാതൃക നമുക്കുണ്ടായിട്ടുണ്ടെന്നും അതോടൊപ്പം ആവര്‍ത്തിച്ചുള്ള നിഷേധങ്ങളും ഉണ്ടായിട്ടുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

‘മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞതെന്നും എന്നാല്‍, തീവ്രവാദികളില്‍ ഒരാളെ ജീവനോടെ പിടികൂടിയപ്പോള്‍ അയാളുടെ പേരും ഐഡന്റിറ്റിയും വിലാസവും പാകിസ്ഥാനിലാണെന്ന് കണ്ടെത്തിയെന്നും തരൂര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ എവിടെയാണ് പരിശീലനം നേടിയതെന്നും എന്താണ് ചെയ്തതെന്നും അയാള്‍ ഞങ്ങളോട് പറഞ്ഞു. പാകിസ്ഥാന്‍ തീവ്രവാദികളെ അയയ്ക്കും. യഥാര്‍ത്ഥത്തില്‍ പിടിക്കപ്പെടുന്നതുവരെ അവര്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് നിഷേധിക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലഷ്‌കര്‍-ഇ-തൊയ്ബയുടെ പിന്‍ബലമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ദുരന്തം നടന്ന് ’45 മിനിറ്റിനുള്ളില്‍ ആണെന്ന് ശശി തരൂര്‍ എടുത്തുപറഞ്ഞു. ഇതും പാക് പങ്കിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വധിച്ച ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ ഭീകര സംഘടനകളിലെ അംഗങ്ങളുടെ ശവസംസ്‌കാരം എങ്ങനെയാണ് പാക്കിസ്ഥാന്‍ നടത്തിയതെന്ന് എടുത്തു പറഞ്ഞും പാക്കിസ്ഥാനെതിരായ തരൂര്‍ തന്റെ വാദം ഉറപ്പിച്ചു.

Also Read

More Stories from this section

family-dental
witywide