
ഡൽഹി: പാകിസ്ഥാന്‍റെ ഡ്രോൺ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതായി വിവരങ്ങൾ. പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ പതിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്.
ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടിരുന്നു. ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്‌സാൽമീറിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവെച്ചിട്ടു.
പൂഞ്ചിൽ രണ്ട് ചാവേർ ഡ്രോണുകളും വെടിവെച്ചിട്ടു. വ്യാഴാഴ്ച രാത്രി ജമ്മുവിലെ വിമാനത്താവളത്തിന് സമീപം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടു. ഒരു ഡ്രോൺ ജമ്മു സിവിൽ എയർപോർട്ടിൽ പതിച്ചതിനെ തുടർന്ന് പ്രതികരണമായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ കുതിച്ചുയർന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതോടെ വരുന്ന റോക്കറ്റുകളെ വിജയകരമായി തടയാൻ സാധിച്ചു. ജമ്മു വിമാനത്താവളം, സാംബ, ആർഎസ് പുര, അർണിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെച്ച് എട്ട് പാകിസ്ഥാൻ മിസൈലുകളെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. ജമ്മു സർവകലാശാലയ്ക്ക് സമീപവും രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ തകർത്തു.