ഫ്ലോറിഡയിൽ നിന്നും പറന്നുയരാനുള്ള ആക്സിയം 4 ദൗത്യം വൈകും, ശുഭാംശു ശുക്ലയുടെ ബഹിരാകാശയുടെ പുതിയ സമയം പുറത്ത്!

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നും പറന്നുയരാനുള്ള ആക്സിയം 4 ദൗത്യം വൈകും. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കമുള്ള ബഹിരാകാശ യാത്രാ പദ്ധതി രണ്ട് ദിവസത്തേക്കാണ് വൈകുന്നത്. ഈ മാസം 8 ന് നടക്കുമെന്നറിയിച്ചിരുന്ന ആക്സിയം 4 ദൗത്യ വിക്ഷേപണം ജൂൺ പത്തിനായിരിക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. അന്നേ ദിവസം ഇന്ത്യൻ സമയം വൈകീട്ട് 5:52 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം. രാകേഷ് ശർമ്മയുടെ പിൻഗാമിയായാണ് ശുഭാംശു ബഹിരാകാശത്തേക്ക് പോകുന്നത്. ബഹിരാകാശത്ത് നിന്നും വിദ്യാർഥികളുമായി ശുഭാംശു സംവദിക്കും.

യാത്രക്ക് മുന്നോടിയായുള്ള ക്വാറന്‍റീനിലാണ് ശുഭാംശു ഉൾപ്പെട്ട നാലംഗ സംഘമിപ്പോൾ. 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. ഇതോടെ രാകേഷ് ശർമ്മയുടെ പിൻഗാമിയായി മാറുകയാണ് യു പി സ്വദേശി. ഐ എസ് ആർ ഒ, നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് സഹകരണത്തിലാണ് യാത്ര. റോക്കറ്റും യാത്രാ പേടകവും സ്പേസ് എക്സിന്റേതാണ്. നാസയുടെ സഹായത്തോടെ ആക്സിയം സ്പേസ് ആണ് ദൗത്യ നിർവ്വഹണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകുന്ന നാസയുടെ പ്രൈവറ്റ് ആസ്ട്രനോട്ട് മിഷൻ പദ്ധതിയാണ് ഐ എസ് ആർ ഒ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

ദൗത്യത്തിനായി ഇന്ത്യ ചെലവിട്ടത് 600 കോടി രൂപയ്ക്കടുത്തെന്നാണ് വിവരം. യഥാർത്ഥ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. ശുഭാംശുവടക്കം നാല് പേരാണ് ആക്സിയം 4 ൽ ഐ എസ് എസിലേക്ക് പോകുന്നത്. മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സണാണ് മിഷൻ കമാൻഡർ. ശുഭാംശുവാണ് മിഷൻ പൈലറ്റ്. പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റ് ദൗത്യ സംഘാംഗങ്ങൾ.

More Stories from this section

family-dental
witywide