
ഇന്ത്യൻ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന് ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ കേടുപാടുകൾ സംഭവിച്ചെന്ന വാർത്ത കമ്പനി നിഷേധിച്ചു. ഹൈഫ തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ചരക്ക് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഇസ്രയേൽ കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ഇതിന് മറുപടിയായി ശനിയാഴ്ച രാത്രി ഇസ്രായേലിനെ ഇറാൻ ആക്രമിക്കുകയും ചെയ്തിരുന്നു.
ആക്രമത്തിൽ ഇറാൻ ഇസ്രായേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, അദാനിയുടെ തുറമുഖത്തെ ഈ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദർ റോബി സിംഗ് സ്ഥിരീകരിച്ചു. തുറമുഖത്തെ കെമിക്കൽ ടെർമിനലിൽ സ്ഫോടക വസ്തുക്കളുടെ ഭാഗങ്ങൾ വന്നു വീണെന്നും എന്നാൽ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. തുറമുഖത്തിനോ അതിന്റെ പ്രവർത്തനങ്ങൾക്കോ ഒരു നാശനഷ്ടവും ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം വരുത്തിയിട്ടില്ല. ഇപ്പോൾ എട്ട് കപ്പലുകൾ തുറമുഖത്തുണ്ടെന്നും ചരക്ക് നീക്കങ്ങൾ സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കി.
ഏകദേശം 700 ജീവനക്കാർ തുറമുഖത്തുണ്ട്. കണ്ടെയ്‌നറുകൾ, ബൾക്ക്, ബ്രേക്ക്ബൾക്ക്, സിമൻറ്, ജനറൽ കാർഗോ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം കാർഗോകൾ ഉണ്ട്. തുറമുഖം സാധാരണഗതിയിൽഇസ്രായേൽ സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേലിന്റെ ഇറക്കുമതിയുടെ 30 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്ന ഹൈഫ തുറമുഖം നിർണായക സമുദ്ര കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. അദാനി പോർട്സാണ് തുറമുഖത്തിന്റെ 70 ശതമാനം വിഹിതവും നിയന്ത്രിക്കുന്നത്.