
ന്യൂയോർക്ക്: അമേരിക്കയിൽ മലകയറ്റത്തിനിടെയുണ്ടായ ദാരുണ അപകടത്തിൽ ഇന്ത്യൻ വംശജനടക്കം മൂന്ന് പേർ മരണപ്പെട്ടു. പടിഞ്ഞാറൻ വടക്കേ അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ നോർത്ത് കാസ്‌കേഡ്‌സ് റേഞ്ചിൽ ഉണ്ടായ ദാരുണമായ ക്ലൈംബിംഗ് അപകടത്തിൽ ഇന്ത്യൻ വംശജനായ ടെക്കി വിഷ്ണു ഇരിഗിറെഡ്ഡിയടക്കമുള്ളവരാണ് മരിച്ചത്.
സിയാറ്റിൽ നിവാസിയായ 48 കാരനായ വിഷ്ണു, തന്റെ മൂന്ന് സുഹൃത്തുക്കളായ ടിം നുയെൻ (63), ഒലെക്‌സാണ്ടർ മാർട്ടിനെങ്കോ (36), ആന്റൺ സെലിഖ് (38) എന്നിവരോടൊപ്പം കാസ്‌കേഡ്‌സിലെ നോർത്ത് ഏർലി വിന്റേഴ്‌സ് സ്‌പൈർ പ്രദേശത്തെ മല കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒരു കൊടുങ്കാറ്റ് വരുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം പിൻവാങ്ങാൻ തുടങ്ങി. ഇറങ്ങുന്നതിനിടയിൽ ഒരു ഘട്ടത്തിൽ ടീമിന്റെ നങ്കൂരമിടൽ തകരാറിലാവുകയും സംഘം 200 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തുവെന്ന് ക്ലൈംബിംഗ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന സെലിഖ് എന്ന പർവതാരോഹകൻ അപകടകരമായ വീഴ്ചയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ശേഷം 64 കിലോമീറ്ററിലേറെ ഓടിയാണ് തന്റെ മൂന്ന് സുഹൃത്തുക്കളുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് അധികാരികളെ അറിയിച്ചത്. ആന്തരിക രക്തസ്രാവത്തിനും തലച്ചോറിനേറ്റ ആഘാതത്തിനും സെലിഖ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്രേറ്റർ സിയാറ്റിനിൽ ഒരു ടെസ്റ്റ് ഉപകരണ നിർമ്മാണ കമ്പനിയായ ഫ്ലൂക്ക് കോർപ്പറേഷനിൽ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി വിഷ്ണു ജോലി ചെയ്യുകയായിരുന്നു. പ്രകൃതിയിൽ സന്തോഷവും ലക്ഷ്യവും കണ്ടെത്തിയ പരിചയസമ്പന്നനായ ഒരു പർവതാരോഹകൻ എന്നാണ് വിഷ്ണുവിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. വിഷ്ണുവിനെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും രണ്ട് സാമൂഹ്യ സന്നദ്ധ സംഘടനകൾക്ക് സംഭാവനകൾ നൽകുമെന്ന് അറിയിച്ചു.