
ഡൽഹി: 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും ചൈനയുടെ ലക്ഷ്യം ലോക മേധാവിത്വമാണെന്നും ഓസ്‌ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. ലോകമെമ്പാടുമുള്ള നേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും ആഗോള പങ്കാളിത്തത്തിലെ വർധിച്ചുവരുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യക്ക് വലിയ താരിഫ് ചുമത്തിയത് ട്രംപിന്റെ കൈവിട്ട കളിയായിപോയെന്നും ടോണി ആബട്ട് കൂട്ടിച്ചേർത്തു. ഞാനൊരു ട്രംപ് അനുകൂലി ആണെന്നും, ഇന്ത്യയുമായുള്ള നല്ല ബന്ധം അമേരിക്ക പുലർത്തുന്നതാണ് എപ്പോളും നല്ലതെന്നും അദ്ദേഹം വിവരിച്ചു.
“ഈ 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഇന്ത്യയുടെ അതിവേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനവും ജനാധിപത്യ മൂല്യങ്ങളും ചൈനയുടെ അഭിലാഷങ്ങളെ സന്തുലിതമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു,” ആബട്ട് പറഞ്ഞു. ചൈനയുടെ ലക്ഷ്യം ലോകത്തെ അടക്കിഭരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധങ്ങളെയും ക്രിക്കറ്റിൻ്റെ പങ്ക് ഒരു ഏകീകരണ ശക്തിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ “പ്രതിഭ” എന്നും ആബട്ട് വിശേഷിപ്പിച്ചു.
ഭീകരവാദത്തെക്കുറിച്ചുള്ള യുഎസ്-പാകിസ്ഥാൻ സഹകരണത്തെ ചോദ്യം ചെയ്ത ആബട്ട്, ഒസാമ ബിൻ ലാദന് ഒരു പതിറ്റാണ്ടോളം അഭയം നൽകിയത് പാകിസ്ഥാനാണെന്ന് ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യങ്ങളോടൊപ്പം നിലകൊള്ളുന്ന ഇന്ത്യ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും യുഎസിൻ്റെ അടിസ്ഥാനപരമായ താൽപ്പര്യങ്ങൾ ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ, യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട് തുടങ്ങിയ ആഗോള നേതാക്കൾ പങ്കെടുത്ത എൻഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ ആയിരുന്നു പ്രതികരണം.
Indian PM Likely To Be Leader Of Free World In 40-50 Years”: Tony Abbott