കൊച്ചി: ട്രംപിന്റെ പുതിയ നയങ്ങളായ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് വർദ്ധിപ്പിച്ചതും യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും പോലുള്ള പ്രതികൂല സാഹചര്യങ്ങൾ താഴെ വീണ് ഇന്ത്യൻ രൂപ. ഇന്ന് രാവിലെ രൂപയുടെ മൂല്യം 10 പൈസ കുറഞ്ഞ് 88.41 ൽ വ്യാപാരം ആരംഭിച്ചത്. ഇന്നുമാത്രം 31 പൈസയുടെ മൂല്യം കുറഞ്ഞു. ഇപ്പോള്‍ ഡോളറിന് 88 രൂപ 58 പൈസ എന്ന് നിലയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 3.35 ശതമാനമാണ് ഇടിഞ്ഞിരിക്കുന്നത്.
നിലവിൽ, എച്ച്-1ബി വിസ ഫീസ് വർദ്ധനവ് ഇന്ത്യൻ ഐടി മേഖലയിൽ നിന്നുള്ള ഓഹരി ഒഴുക്കിന് കാരണമാകുമെന്നും ഇന്ത്യൻ രൂപയുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നുമാണ് ഫോറെക്സ് വ്യാപാരികൾ വ്യക്തമാക്കുന്നത്. രൂപയുടെ മൂല്യം താഴുന്നതിനാൽ കറൻസി വിപണിയിൽ നേരിട്ടുള്ള ഇടപെടലിൽ നിന്ന് റിസർവ് ബാങ്ക് വിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ട്. അസ്ഥിരത വർദ്ധിക്കാനും കൂടുതൽ മൂല്യത്തകർച്ചയ്ക്കും ഇതിനാൽ സാധ്യതയുണ്ടെന്ന് ഫിൻറെക്സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ബൻസാലി പറയുന്നു.














