
വാഷിംഗ്ടണ്‍: അമേരിക്കയിലെ വീട്ടില്‍ വെച്ച് ഇന്ത്യന്‍ ടെക് സംരംഭകന്‍ ഭാര്യയെയും മകനെയും വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തതായി പൊലീസ്. വാഷിംഗ്ടണിലെ ന്യൂകാസില്‍ ഏപ്രില്‍ 24 നാണ് സംഭവം നടന്നത്.
മരിച്ചവര്‍ ഹര്‍ഷ്‌വര്‍ധന്‍ എസ് കിക്കേരി (57), ഭാര്യ ശ്വേത പന്യം (44), അവരുടെ 14 വയസ്സുള്ള മകന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. സംഭവസമയത്ത് ദമ്പതികളുടെ മറ്റൊരു മകന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ പിതാവിന്റെ ക്രൂരതയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
കർണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ കെആര്‍ പേട്ടില്‍ നിന്നുള്ള ഹര്‍ഷ്വര്‍ധന്‍ മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക് കമ്പനിയായ ഹോളോവേള്‍ഡിന്റെ സ്ഥാപകനും സിഇഒയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കമ്പനിയുടെ സഹസ്ഥാപകയായിരുന്നു. 2017 ലാണ് ഹോളോവേള്‍ഡ് സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് പകര്‍ച്ചവ്യാധി എത്തിയതോടെ 2022 ല്‍ കമ്പനി അടച്ചുപൂട്ടി, ഇവര്‍ യുഎസിലേക്ക് മടങ്ങിയിരുന്നു.
കേസ് അന്വേഷിക്കുന്ന കിംഗ് കൗണ്ടി ഷെരീഫ് ഓഫീസ് ഇതുവരെ കുട്ടികളുടെ പേരോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഹര്‍ഷ്‌വര്‍ധനെ ഈ ക്രൂര പ്രവൃത്തിക്ക് നയിച്ച പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബം പ്രശ്‌നക്കാരായിരുന്നില്ലെന്നും സൗഹൃദമായി പെരുമാറിയിരുന്നെന്നും എന്നാല്‍ മറ്റുള്ളവരുമായി വലിയ സഹകരണമില്ലായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.