ദുബായ് എയർ ഷോ 2025-ൽ ഞെട്ടിച്ച് ഇന്ത്യൻ വ്യോമസേനയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് തകർന്നുവീണു. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ (ദുബായ് സമയം) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പ്രദർശന പറക്കലിനിടെയാണ് അപകടം. സാർങ്ങ് ഹെലികോപ്റ്റർ ടീമിനൊപ്പം സംഘം ചേർന്നുള്ള പ്രകടനം പൂർത്തിയാക്കിയ ശേഷം സോളോ ഡിസ്പ്ലേ ആരംഭിച്ച് നിമിഷങ്ങൾക്കകം വിമാനം നിയന്ത്രണം വിട്ടു.
ഉയർന്നുയർന്ന് വെർട്ടിക്കൽ ക്ലൈംബ് ചെയ്ത വിമാനം ടോപ്പിൽ വെച്ച് സ്റ്റാൾ ആയി കരണംമറിഞ്ഞ് നേരെ താഴേക്ക് പതിച്ചു. തുടർന്ന് വൻ സ്ഫോടനത്തോടെ അഗ്നിഗോളമായി മാറി. വിമാനം തകർന്നത് കാണികൾ നിരന്നുനിന്ന റൺവേയ്ക്ക് സമീപത്തായിരുന്നെങ്കിലും ആർക്കും പരിക്കില്ല. എയർ ഷോ തൽക്ഷണം നിർത്തിവെച്ചു.
അപകടത്തിൽ വിമാനം പറത്തിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് വീരമൃത്യു വരിച്ചു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമിച്ച ഏകസീറ്റ് തേജസ് Mk-1 വേരിയന്റായിരുന്നു ഉപയോഗിച്ചത്. അപകടകാരണം അന്വേഷിക്കാൻ ഇന്ത്യയും UAE യും സംയുക്ത സമിതി രൂപീകരിച്ചു. 2025-ലെ ദുബായ് എയർ ഷോയുടെ നാലാം ദിവസമാണ് ദുരന്തം അരങ്ങേറിയത്.













