
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത മുഴുവൻ യുദ്ധവിമാനങ്ങളെയും അണിനിരത്തി വ്യോമസേന പ്രദർശനം നടത്തുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര–സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച എസ്.യു-30 എംകെഐ, റഫാൽ, തേജസ്, മിറാഷ്-2000 തുടങ്ങിയ വിമാനങ്ങൾ ‘ബരാക്’ എന്ന പേരിലുള്ള ആഭ്യാസ പ്രകടനത്തിൽ പറക്കും. 93-ാം വായു സേനാ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന പരിപാടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. പാകിസ്താൻ ഉയർത്തിയ ‘ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു’ എന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണിത്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 8 യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടു പരാമർശം ഇന്ത്യക്കെതിരെ അല്ലെന്ന് കൂടിയുള്ള പ്രഖ്യാപനം കൂടിയാകും ഇത്.
ജാഗ്വാർ, മിഗ്-29, അപ്പാച്ചെ ഹെലികോപ്റ്റർ, സി-17 ഗ്ലോബ്മാസ്റ്റർ, സി-130 ഹെർക്കുലീസ്, ഐഎൽ-78 റീഫ്യുവലർ തുടങ്ങിയവയും പ്രദർശനത്തിൽ പങ്കാളികളാകും. 25 തരം എയർ ഫോർമേഷനുകളും സൂര്യകിരണുകളുടെ അഭ്യാസ പ്രകടനവും ഉണ്ടാകും. ഇന്ത്യ–പാക് സംഘർഷ കാലത്ത് ഒരു വിമാനം പോലും നഷ്ടപ്പെട്ടില്ലെന്ന് വ്യോമസേന തെളിയിക്കുകയാണ് ഈ പ്രദർശനത്തിലൂടെ. ട്രംപിന്റെ ‘എട്ട് വിമാനങ്ങൾ വീണു’ എന്ന അവകാശവാദം പാകിസ്താൻ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഇന്ത്യ നേരത്തെ തള്ളിയിരുന്നു.
വടക്കുകിഴക്കൻ മേഖലയിൽ വ്യോമസേന നടത്തുന്ന ആദ്യ സമ്പൂർണ വ്യോമാഭ്യാസമെന്ന പ്രത്യേകതയും ‘ബരാകി’നുണ്ട്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഒരുമിച്ച് പറക്കുന്ന കാഴ്ച ജനങ്ങൾക്ക് ആവേശമാകും. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയവും ഇന്ത്യൻ വ്യോമസേനയുടെ കരുത്തും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ പ്രദർശനം.













