
ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നടത്തിയ ബോയിങ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായതായി എയർ ഇന്ത്യ അറിയിച്ചു. ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും പരിശോധനയിൽ കണ്ടെത്തിയില്ല. ബോയിങ് -787, ബോയിങ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂലൈ 12ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിക്കുകയായിരുന്നു.
അഹമ്മദാബാദിൽ എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നതിന് പിന്നാലെ മുൻകരുതലെന്ന നിലയിലാണ് ബോയിങിന്‍റെ രണ്ടു ശ്രേണിയിലുള്ള എയര്‍ ഇന്ത്യയുടെ മുഴുവൻ വിമാനങ്ങളിലുടെയും ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ചത്.
ലോക്കിങ് സംവിധാനത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും സുരക്ഷിതമാണെന്നുമാണ് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഡിജിസിഎയുടെ നിര്‍ദേശാനുസരണം സമയപരിധിക്കുള്ളിൽ തന്നെ പരിശോധന പൂര്‍ത്തിയാക്കിയെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.