ക്ഷേത്ര ഭണ്ഡാരത്തില്‍ വീണ ഐഫോണ്‍ ഉടമയ്ക്ക് തിരിച്ചുകിട്ടി, പക്ഷേ ലേലത്തുകയായി 10000 കയ്യീന്നു പോയി!

ചെന്നൈ: തിരുപ്പോരൂര്‍ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തില്‍ കാണിക്കയിടുന്നതിനിടെ ഭണ്ഡാരത്തില്‍വീണ ഐഫോണ്‍ ഒടുവില്‍ ഭക്തന് തിരികെ ലഭിച്ചു. പക്ഷേ ലേലത്തുകയായി 10000 കയ്യീന്നു പോയി!. ഫോണിന്റെ ഉടമ ദിനേശ് ബുധനാഴ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഫോണ്‍ തിരികെ നല്‍കാമെന്നും പക്ഷേ ലേലത്തിലൂടെയേ നല്‍കാനാകൂവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. തുടര്‍ന്നാണ് ലേലം നടന്നതും ഐഫോണ്‍ ഉടമയ്ക്ക് തിരികെ ലഭിച്ചതും.

ഐഫോണ്‍ തിരികെ നല്‍കാനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചതായി ഹിന്ദു മത- ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) മന്ത്രി പി കെ ശേഖര്‍ബാബു നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്രഭണ്ഡാരത്തില്‍ എത്തുന്ന എന്തും ദേവന്റെ സ്വത്തായി കണക്കാക്കപ്പെടുമെന്ന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഐഫോണ്‍ തിരികെ നല്‍കാന്‍ ക്ഷേത്ര അധികൃതര്‍ വിസമ്മതിച്ചത്.

കുടുംബത്തോടൊപ്പം പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലെത്തിയ ദിനേശ് കാണിക്കയിടുന്നതിനിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില്‍ വീഴുകയായിരുന്നു. ഫോണ്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം അധികൃതരെ സമീപിച്ചെങ്കിലും ഡിസംബര്‍ 19ന് ഭണ്ഡാരം എണ്ണാനായി തുറക്കുമ്പോള്‍ തിരികെയെത്താനാണ് ആവശ്യപ്പെട്ടത്. ഫോണ്‍ കണ്ടെത്തിയെങ്കിലും തിരികെ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.

More Stories from this section

family-dental
witywide