
ടെഹ്റാൻ: ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം രൂക്ഷമാകുകയും മേഖലകളിലെ വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിൽ മറ്റ് രാജ്യങ്ങൾ ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഇറാൻ ടെഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് വിടാനും ഉത്തരവിട്ടിട്ടുണ്ട്. ന്യൂസിലൻഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികൾ താത്ക്കാലികമായി അടച്ചു.
ഇറാനിൽ നിന്ന് തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും വിടാൻ ഓസ്‌ട്രേലിയ നിർദേശം നൽകി. ഇത് നിസ്സാരമായി എടുക്കുന്ന തീരുമാനമല്ലെന്നും ഇറാനിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണിതെന്നും വിദേശകാര്യ മന്ത്രി പെന്നി വോങ് അഡലെയ്‌ഡിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 2,000 ഓസ്‌ട്രേലിയക്കാരും അവരുടെ കുടുംബാംഗങ്ങളും തിരികെ പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും 1,200 പേർ ഇസ്രയേലിലാണെന്നും വോങ് പറഞ്ഞു. ടെഹ്‌റാനിലെ തങ്ങളുടെ എംബസി പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെൽ അവീവ് എംബസിയിൽ റിപ്പോർട്ട് ചെയ്ത 200 പേരിൽ 48 ഓസ്‌ട്രേലിയക്കാർ ഇസ്രയേൽ അല്ലെങ്കിൽ അയൽരാജ്യമായ ജോർദാനിലേക്ക് പോയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 44 ഓസ്ട്രിയൻ, യൂറോപ്യൻ യൂണിയൻ പൗരന്മാരെ തുർക്കിയിലേക്കും അർമേനിയയിലേക്കും മാറ്റിയിട്ടുണ്ട്.