പതിനൊന്നാം നാൾ ഇസ്രയേലിന്‍റെ കനത്ത പ്രഹരം, ഫൊർദോയ്ക്ക് നേരെ വീണ്ടും ആക്രമണം, എവിൻ ജയിൽ തകർത്തു; ഇറാന് വലിയ നഷ്ടമെന്ന് റിപ്പോർട്ട്

ടെഹ്റാൻ: സംഘർഷത്തിന്‍റെ പതിനൊന്നാം നാൾ ഇറാനെതിരായ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഫൊർദോ ആണവകേന്ദ്രത്തിലേക്കടക്കം വീണ്ടും ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. അമേരിക്ക കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രയേലും ഫൊർദോയെ ലക്ഷ്യമിട്ട് ഇന്ന് ശക്തമായ ആക്രമണം നടത്തിയെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ ടെഹ്റാനിലെ എവിൻ ജയിലിലേക്കും ഇസ്രയേലിന്‍റെ വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ജയിലിന്‍റെ കവാടം തകർന്നതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ എ പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇറാൻ മിസൈലുകൾ വിക്ഷേപിച്ച വ്യോമ താവളങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഇറാനിലെ ആറു വ്യോമതാവളങ്ങളിലാണ് ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ധനം നിറയ്ക്കുന്ന വിമാനവും എഫ്-14, എഫ്-5, എഎച്ച്-1 വിമാനങ്ങളും നശിപ്പിച്ചുവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ഇറാനിലുള്ള സർഫസ്-ടു-സർഫസ് മിസൈൽ സംഭരണ സൗകര്യങ്ങളും ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടു. 15 ൽ അധികം യുദ്ധവിമാനങ്ങളാണ് പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രദേശത്ത് ആക്രമണം നടത്തിയത്. നിരവധി സർഫസ്-ടു-സർഫസ് മിസൈൽ വിക്ഷേപണ, സംഭരണ സ്ഥലങ്ങൾ നിർവീര്യമാക്കി എന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെയാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളുടെ നേർക്ക് ബോംബിട്ടത്. യുഎസിന്റെ ആക്രമണത്തിൽ ഭൂഗർഭ ആണവ നിലയമായ ഫൊർദോയ്ക്ക് കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ടെന്നും എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നു വ്യക്തമല്ലെന്നും ഐക്യരാഷ്ട്രസംഘടനയുടെ ആണവ ഏജൻസി തലവൻ റാഫേൽ ഗ്രോസി പറഞ്ഞിരുന്നു. അതിനിടയിലാണ് ഇസ്രയേലിന്‍റെ പുതിയ ആക്രമണം എന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കാൻ സാധ്യതയുണ്ട്.

More Stories from this section

family-dental
witywide